അടിമാലി: ദേശീയപാത നിർമാണത്തിനിടെ മണ്ണിടിഞ്ഞു വീടിനു നാശനഷ്ടം സംഭവിച്ച കുടുംബങ്ങൾക്കുള്ള സഹായ വിതരണം നിലച്ചു. ഇതേത്തുടർന്നു ദേശീയപാതയോരത്ത് അനിശ്ചിതകാല സമരവുമായി കുടുംബങ്ങൾ രംഗത്ത്. വീട് നഷ്ടമായവർക്കുള്ള വാടകക്കുടിശിക മുടങ്ങുകയും പുനരധിവാസവുമായി ബന്ധപ്പെട്ട നടപടികൾ എങ്ങും എത്താതെയും വന്നതോടെയാണ് സമരത്തിന് കാരണമായത്.
മുടങ്ങിയ വാടകയും പുനരധിവാസം ഉറപ്പുവരുത്തുകയും ചെയ്യാതെ സമരത്തിൽനിന്നു പിന്മാറില്ലെന്നാണ് ഇവർ പറയുന്നത്. മുടങ്ങിയ വാടക നൽകുക, വീടും സ്ഥലവും ലഭ്യമാക്കുന്നത് ഉറപ്പുവരുത്തുക, 27 കുടുംബങ്ങളെ പുനരധിവസിപ്പിക്കാമെന്ന് ഉറപ്പ് നൽകിയശേഷം അത് ഒൻപതുപേരിലേക്ക് ചുരുങ്ങിയതിന്റെ കാരണം വ്യക്തമാക്കുക തുടങ്ങി ആവശ്യങ്ങളും ഇവർ ഉന്നയിച്ചു. എട്ടുമാസം മുന്‍പാണ് ദേശീയ പാത 85ന്റെ നിര്‍മാണ ജോലി നടന്നു വന്നിരുന്ന അടിമാലി ലക്ഷംവീട് ഭാഗത്ത് മണ്ണിടിച്ചില്‍ ഉണ്ടായി പ്രദേശവാസിയായ ഒരാൾ മരണമടഞ്ഞത്.
മണ്ണിടിച്ചിലിൽ വീടുകൾ നഷ്ടമായവരെ പുനരധിവസിപ്പിക്കുന്ന കാര്യത്തിൽ മാസങ്ങളായിട്ടും നടപടിയില്ലെന്നും സമരക്കാർ ആരോപിച്ചു. വീടിന്റെ വാടക കുടിശികയായതോടെ റോഡ് നിർമാണ കമ്പനിയുടെ മുന്നിൽ കുടുംബങ്ങൾ നേരത്തേ സമരം ആരംഭിച്ചിരുന്നു .പിന്നീട് മുടങ്ങിയ വാടക ഇവർക്ക് നൽകിയതോടെയാണ് സമരം അവസാനിപ്പിച്ച് വാടകവീടുകളിലേക്ക് മടങ്ങിയത്. വീണ്ടും വാടകയിൽ കുടിശിക വന്നതോടെ വീടും സ്ഥലവും ഉറപ്പാക്കണമെന്ന ആവശ്യവുമായി ദുരന്തത്തിൽപ്പെട്ട കുടുംബങ്ങൾ രംഗത്തെത്തിയിരിക്കുന്നത്.